അച്ഛന്റെ സൈക്കിൾ

Date:

spot_img

അമ്മയ്ക്കും എനിക്കും തോന്നിയിരുന്നു അന്ന്, 
അച്ഛന് ഞങ്ങളേക്കാളിഷ്ടം ആ ഹീറോ 
സൈക്കിളിനോടായിരുന്നുവെന്ന് 
എനിക്ക് ഓർമ്മവച്ച നാൾമുതൽ  അച്ഛന്റെ  
യാത്രകൾക്കൊപ്പം തന്നെ അവനുമുണ്ടായിരുന്നു 

ഏത് മഞ്ഞിലും മഴയിലും  രാവിലെത്തന്നെയവനെ  അണിയിച്ചൊരുക്കിയിട്ടേ  അച്ഛൻ 
ഒരു കാലിച്ചായ പോലും കുടിക്കാറുള്ളൂ

മുന്നിലെ കുഞ്ഞുസീറ്റിൽ എന്നേയും പിന്നിലെ 
കാരിയറിൽ അമ്മയേയും  ഇരുത്തി അവനെ
ഓടിക്കുമ്പോൾ അച്ഛൻ ഒരു എഞ്ചിൻ 
ഡ്രൈവറായി മാറുമായിരുന്നു
അവനോ, കൂകിപ്പായുന്ന ഒരു  
എക്‌സ്പ്രസ് തീവണ്ടിയും

താണിയംകാവ് പൂരത്തിന് അന്നൊക്കെ   
പോകാറുള്ളതും  ഞങ്ങൾ നാലുപേരും 
കൂടിത്തന്നെയായിരുന്നു
ബലൂണുകളും ചട്ടികളും കുട്ടകളുമായി 
പുലർച്ചെ തിരിച്ചെത്തുമ്പോഴേക്കും ഞങ്ങൾ 
നാലുപേരും തളർന്ന് പോയിട്ടുണ്ടാകും

ഒന്നാം ക്ലാസ്സിൽ  ചേർക്കാൻ എന്നെ 
കൊണ്ടുപോയത്  അവർ മൂന്നു പേരും 
കൂടിയായിരുന്നു
കല്യാണങ്ങൾക്കു പോകുമ്പോഴും 
വയ്യായ്ക വന്ന്  ആശുപത്രിയിലേക്കു 
പോകുമ്പോഴും   ഞങ്ങൾ ഒരുമിച്ച് തന്നെയുണ്ടാകും.
പിന്നെയെപ്പോഴാണ്  ആ കൂട്ടത്തിൽ നിന്നു 
അകലാൻ തുടങ്ങിയത്, ഞാൻ

 അവന്റെ പിൻഗാമികളായി വീട്ടിലേക്ക് വന്ന 
ബൈക്കിന്റേയും കാറിന്റേയും  ചക്രങ്ങൾ 
സഞ്ചരിച്ചത് മുഴുവൻ  അവന്റെയോർമ്മകളുടെ 
മീതേക്കൂടിയുമായിരുന്നു
അതറിഞ്ഞിട്ടാവണം  അച്ഛൻ പോർച്ചിൽ നിന്ന് അവനെ ഒരു ശവവണ്ടി ഉന്തുന്നതുപോലെയുന്തി  കോണിച്ചുവട്ടിലേക്കു മാറ്റിയിരുത്തിയത്

അമ്മ  പോയപ്പോഴാണ് എനിക്ക്  മനസ്സിലായത്,  
അച്ഛന് ഏറ്റവുമിഷ്ടം അമ്മയെ ആയിരുന്നുവെന്ന്
പോകുന്നതിനുമുമ്പ് അമ്മ അതറിഞ്ഞു 
കാണുമോയെന്തോ

പാവം അമ്മ
പാവം അച്ഛൻ
പിന്നെ  പാവം സൈക്കിളും
എങ്കിലെന്ത്, പാവമല്ലാത്ത ഞാനുണ്ടല്ലോ ഇവിടെ 

ഇന്ന് രാവിലെയാണ് 
ആക്രി കച്ചവടക്കാരന്റെ  വണ്ടിയിലേക്ക് 
എടുത്തെറിയപ്പെട്ടത് ആ സൈക്കിൾ
വീണ  വീഴ്ചയിൽ അവൻ ആ ബെല്ലൊന്നടിച്ചിരുന്നു, 
 തെക്കേ ചായ്പ്പിൽ വയ്യാതെ കിടക്കുന്ന 
അച്ഛനെ കേൾപ്പിക്കാനെന്നോണം
അച്ഛനോട്  യാത്ര പറയാനെന്നോണം

സജിത്കുമാർ

More like this
Related

നേരം

ഒന്നിനും നേരമില്ലെന്നു ചൊല്ലാനുംതെല്ലു നേരമില്ലാതെ പോവുന്ന കാലംനേരത്തിൻ പൊരുൾ തേടീടുവാൻനേരവും കാലവും...

യുദ്ധം

പഠിക്കാത്തൊരു പാഠമാണ്, ചരിത്ര പുസ്തകത്തിലെ. ആവർത്തിക്കുന്നൊരു തെറ്റാണ്, പശ്ചാത്താപമില്ലാതെ. അധികാരികൾക്കിത് ആനന്ദമാണ്, സാധാരണക്കാരന് വേദന. സ്ത്രീകൾക്ക് പലായനമാണ്, കുഞ്ഞുങ്ങൾക്ക് ഒളിച്ചു കളി. സൈനികർക്ക്...

അവൾ

ഋതുക്കളെ ഉള്ളിലൊളിപ്പിച്ചവൾപച്ചപ്പിന്റെ കുളിർമയുംമരുഭൂമിയുടെ ഊഷരതയുംഉള്ളിലൊളിപ്പിച്ച സമസ്യകണ്ണുകളിൽ വർഷം ഒളിപ്പിച്ചുചുണ്ടുകളിൽ വസന്തംവിരിയിക്കുന്ന മാസ്മരികതവിത്തിനു...

അസ്വസ്ഥം

ഉള്ളിലെനിക്കും,സദാചാരപ്പോലീസി-ലുള്ളൊരാൾ പാർപ്പുണ്ട്;നെറ്റിചുളിച്ചു ഞാൻചുറ്റും പരതുന്നു-ണ്ടാ,ണൊരു പെണ്ണിനോ-ടൊച്ചകുറച്ചെങ്ങാൻമിണ്ടുന്നുവോ?, പെണ്ണ്,തൊട്ടുചേർന്നെങ്ങാ-നിരിക്കുന്നുവോ?, തിക്കു-മുട്ടലുണ്ടേറെയെ-നിക്കെന്നറിയുക.ഞാൻ, മലയാളി, ശുഭകരമായതിൽമാനസമെത്താതലഞ്ഞു...
error: Content is protected !!