സ്വത്തു മക്കൾക്ക് വീതം വച്ചുനല്കിയതിന് ശേഷം മക്കളും മരുമക്കളും ചേർന്ന് വൃദ്ധരായ മാതാപിതാക്കളെ പുറത്താക്കുകയും വീട്ടിനുള്ളിൽ പൂട്ടിയിട്ട് പീഡിപ്പിക്കുകയും ചെയ്യുന്ന സംഭവങ്ങൾ ദിനംപ്രതി വർദ്ധിച്ചുകൊണ്ടാണിരിക്കുന്നത്. മക്കൾക്ക് സ്വത്തിന് മേൽ അവകാശം നിയമപരമായി കൊടുത്തുകഴിയുന്നതോടെ സ്വന്തം വിയർപ്പിൽ കെട്ടിപ്പൊക്കിയ വീടിനോ സ്വ്ത്തിനോ യാതൊരു അവകാശവുമില്ലാത്തവരായി മാറുകയാണ് മാതാപിതാക്കൾ. ഇത്തരം സാഹചര്യത്തിൽ തങ്ങളെ സംരക്ഷിക്കാത്ത മക്കളിൽ നിന്ന് സ്വത്ത് തിരിച്ചെടുക്കാൻ മാതാപിതാക്കൾക്ക് കൂടുതൽ അധികാരം ലഭിക്കുന്ന വിധത്തിൽ നിയമം പരിഷ്ക്കരിക്കുന്നു.
ഇതനുസരിച്ച് മക്കൾക്ക് കൈമാറുന്ന ഏതു സ്വത്തും മാതാപിതാക്കൾക്ക് മെയിന്റനൻസ് ട്രൈബ്യൂണലിന്റെ സഹായത്തോടെ എപ്പോൾ വേണമെങ്കിലും തിരിച്ചെടുക്കാൻ കഴിയും. തിരിച്ചെടുക്കുമെന്ന വ്യവസ്ഥയോടെയല്ലാതെ ഭാഗഉടമ്പടി നടത്തിയ സ്വത്തുക്കൾ മെയിന്റനൻസ് ട്രൈബ്യൂണൽ ഉത്തരവിട്ടാൽ പോലും വീണ്ടെടുക്കാൻ കഴിയാതെ വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈ പ്രശ്നം പരിഹരിക്കാനാണ് പുതിയ നിയമപരിഷ്ക്കാരം വരുന്നത്. ഇത് നിലവിൽ വരുന്നതോടെ അനേകം മാതാപിതാക്കളുടെ തോരാക്കണ്ണീരിന് വിരാമമാകുമെന്ന് പ്രതീക്ഷിക്കാം.