ആഘോഷിക്കാൻ തക്ക ചുറ്റുപാടുകളല്ല ഉള്ളതെന്നറിയാം. പക്ഷേ അഭിമാനിക്കാൻ ഉള്ള കാര്യം പറയാതിരിക്കാനുമാവില്ലല്ലോ. ഒപ്പം മാസിക മൂന്നാം വർഷത്തിലേക്ക് കടക്കുകയാണ്. രണ്ടുവർഷം മുമ്പ് ഇതുപോലൊരു ജൂണിൽ ആണ് ഒപ്പം ആദ്യമായി പുറത്തിറങ്ങിയത്. ആരവങ്ങളും ആർഭാടങ്ങളുമില്ലാതെ… വലിയ പ്രസ്ഥാനങ്ങളുടെ പിൻബലമോ മേൽവിലാസമോ ഇല്ലാതെ…
എന്നിട്ടുംഇക്കഴിഞ്ഞ മാസങ്ങൾ കൊണ്ട് വ്യക്തിതലത്തിലും സമൂഹതലത്തിലും കുടുംബതലത്തിലുമൊക്കെ ഒപ്പം മാസിക തന്റേതായ ഒരു ഇടം നേടിയെടുത്തു എന്നത് ഏറെ ചാരിതാർത്ഥ്യജനകമാണ്. പരസ്യങ്ങളില്ലാതെ ഇന്നത്തെ കാലത്ത് ഒരു ചെറിയ മാസിക മുന്നോട്ടുപോകില്ല എന്ന് എല്ലാവർക്കും അറിവുള്ളതാണ്. എന്നാൽ ഇക്കാലമത്രയും ഒപ്പം പുറത്തിറങ്ങിയത് പരസ്യങ്ങളില്ലാതെയാണ്. ഗംഭീരരീതിയിൽ തുടങ്ങിയ പല പ്രസിദ്ധീകരണങ്ങളും പാതിവഴിയിൽപിൻവാങ്ങുകയോ മുന്നോട്ടുപോകാനാവാതെ വിഷമിക്കുകയോ ചെയ്യുമ്പോഴും ഒപ്പം വായനക്കാരുടെ ഒപ്പംതന്നെയുണ്ട്.
ഒപ്പത്തെ ഒപ്പംനിന്ന് സഹായിക്കുന്ന വ്യക്തികളെ ഓർമ്മിക്കാതെയും അവർക്ക് നന്ദിപറയാതെയും ഈ കുറിപ്പ് അവസാനിപ്പിക്കാനാവില്ല. മുന്നണിയിൽ നില്ക്കുന്നവർക്ക് പേരും പ്രശസ്തിയും ഒപ്പം നേടിക്കൊടുക്കുമ്പോഴും അതിനൊന്നും താല്പര്യമില്ലാതെ പിൻവാതില്ക്കൽ നിസ്വാർത്ഥതയോടെ, സ്നേഹസന്നദ്ധതയോടെ, സാമൂഹ്യപ്രതിബദ്ധതയോടെ നിലയുറപ്പിച്ചിരിക്കുന്ന നന്മ നിറഞ്ഞ ചില വ്യക്തികളുണ്ട്. അവരുടെ ഉദാരമായ പങ്കുവയ്ക്കലും ഒപ്പത്തെ അണിയിച്ചൊരുക്കുന്നവരോടുള്ള സ്നേഹവുമാണ് ഇതുവരെയും ഒപ്പത്തെ മുന്നോട്ടുകൊണ്ടുപോകുന്നത്. ഈ അവസരത്തിൽ ആ മനുഷ്യസ്നേഹികൾക്കെല്ലാം ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് വലിയൊരു സല്യൂട്ട്, നന്ദി..
കൂടാതെ ഒപ്പത്തിന്റെ പ്രിയ വായനക്കാരായ നിങ്ങളോരോരുത്തരോടുമുള്ള നന്ദിയും സ്നേഹവും അറിയിക്കാനും ഈ വേള പ്രയോജനപ്പെടുത്തട്ടെ.
തുടർന്നും ഒപ്പമുണ്ടായിരിക്കുമെന്ന പ്രതീക്ഷയോടെ
സ്നേഹാദരങ്ങളോടെ
വിനായക് നിർമ്മൽ
എഡിറ്റർ ഇൻ ചാർജ്