ഓരോ പ്രളയകാലവും നമ്മോട് പറഞ്ഞുതന്നത് മനുഷ്യമനസ്സിന്റെ അടങ്ങാത്ത നന്മയാണ്. മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാനായി ചെളിവെള്ളത്തിൽ മുട്ടുകുത്തി ചവിട്ടിപ്പോകാൻമുതുകു കാണിച്ചുകൊടുത്ത മനുഷ്യസ്നേഹി കഴിഞ്ഞ വർഷത്തെ കണ്ണുനിറയ്ക്കുന്ന കാഴ്ചയായിരുന്നുവെങ്കിൽ ഇതാ ഇത്തവണ തനിക്കുള്ളതെല്ലാം പങ്കുവയ്ക്കാൻ തയ്യാറായിക്കൊണ്ട് മനുഷ്യസ്നേഹത്തിന്റെ മറ്റൊരു മഹാഗാഥ രചിച്ചിരിക്കുന്നത് നൗഷാദ് ആണ്. എറണാകുളം ജില്ലയിലെ മാലിപ്പുറം സ്വദേശി. തുണി ബിസിനസ് ചെയ്യുന്ന വ്യക്തി. അഭയാർത്ഥിക്യാമ്പുകളിൽ കഴിയുന്നവർക്ക് വസ്ത്രസമാഹരണത്തിനായി എത്തിയവർക്ക് തന്റെ ചെറിയ ഷോപ്പു തുറന്ന് പുതുവസ്ത്രങ്ങൾ വലിച്ചുവാരികൊടുക്കുന്ന വീഡിയോ കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞുപോയി. ഇങ്ങനെയായിരിക്കണം ദാനധർമ്മങ്ങൾ.
ഉപയോഗമില്ലാത്തവയോ ഉപയോഗശൂന്യമായവയോ അല്ല ദാനം ചെയ്യേണ്ടത് എന്നും എന്തൊക്കെ സ്വരുക്കൂട്ടിവച്ചാലും ഒരുനാൾ എല്ലാം വിട്ടെറിഞ്ഞുപോകേണ്ടവരാണ് നാം ഓരോരുത്തരും എന്നുമാണ് നൗഷാദ് പറഞ്ഞുതന്നിരിക്കുന്നത്.
ഒരു സമ്പന്നനാണ് അങ്ങനെ സഹായിക്കുന്നതെങ്കിൽ അതിൽ അത്രമാത്രം ഇമോഷനലാകേണ്ട കാര്യമില്ല. പക്ഷേ സാധാരണക്കാരനായ ഒരു കച്ചവടക്കാരൻ. സഹായിക്കുന്നതാണ് സന്തോഷം എന്നാണ് ക്യാമറാണ്ണുകൾക്ക് മുഖം കൊടുക്കാതെ നൗഷാദ് പറഞ്ഞത്. ആർക്കും കൊടുക്കാതെയും എല്ലാം തനിക്ക് മാത്രമായി സ്വരുക്കൂട്ടിവയ്ക്കുകയും ചെയ്യുന്ന ഭൂരിപക്ഷത്തിന് ഈ മഹാദാനപ്രഭുവിൽ നിന്ന് പഠിക്കാനും പ്രചോദനം സ്വീകരിക്കാനും ഏറെയുണ്ട്. നൗഷാദ്, താങ്കളുടെ ഈ നന്മയ്ക്ക് ഒപ്പം മാസികയുടെ എല്ലാവിധ അഭിനന്ദനങ്ങളും ആശംസകളും.