ഓരോരുത്തരുടെയും വായനയുടെ രീതി വ്യത്യസ്തമാണ്. എഴുത്തുകാരൻ ഉദ്ദേശിച്ചതിൽ നിന്നും വ്യത്യസ്തമായ ആന്തരികാർത്ഥങ്ങളും ഭാവതലങ്ങളും വായനക്കാരൻ വ്യാഖ്യാനിച്ചെടുക്കുമ്പോഴാണ് പുസ്തകം പുതിയൊരു അനുഭവമായി മാറുന്നത്.
ജീവിതത്തിലെ ഓരോ അനുഭവങ്ങളും അങ്ങ നെതന്നെയാണ്. മഴ, വെയിൽ, മഞ്ഞ് തുടങ്ങിയ പ്രകൃതിപ്രതിഭാസങ്ങൾ പോലും വ്യക്തികളുടെ മനോനിലയനുസരിച്ച് വ്യത്യസ്തമായ പ്രതികരണമാണ് സൃഷ്ടിക്കുന്നത്. അങ്ങനെയെങ്കിൽ ജീവിതമെന്ന സംഗതി അണ്ഡകടാഹത്തിലെ ഇക്കാണുന്ന മനുഷ്യർക്കെല്ലാം എത്രയോ വൈവിധ്യം നിറഞ്ഞതായിരിക്കും! ഒരാൾക്ക് തോന്നിയതുപോലെയായിരിക്കില്ല മറ്റൊരാൾക്ക് തോന്നുന്നത്. ഒരാൾ കടന്നുപോയ അനുഭവത്തിലൂടെയായിരിക്കില്ല മറ്റൊരാൾ കടന്നുപോയത്.
ഇതാ ഒരു വർഷം കൂടി കടന്നുപോയിരിക്കുന്നു. 2023. അത് ഇപ്പോൾ നമ്മുടെ വർത്തമാനമല്ല, ഭൂതകാലത്തിന്റെ ഭാഗമാണ്. വായിച്ചവസാനിപ്പിച്ച പുസ്തകം മടക്കിവയ്ക്കുന്നതുപോലെ ബുക്ക് ഷെൽഫിന്റെ ഭാഗം. ഒരു പുഴയിൽ രണ്ടുപേർ ഇറങ്ങാറില്ല എന്ന് പറയുംപോലെ ഈ വർഷത്തിലെ അനുഭവങ്ങൾ ഓരോരുത്തർക്കും ഓരോ രീതിയിലായിരിക്കും. എങ്കിലും ആ ജീവിതപുസ്തകം വായിച്ചതിന്റെ ഓർമ്മകൾ മനസ്സിലുണ്ടാവും. നഷ്ടങ്ങൾ, നേട്ടങ്ങൾ, വിരഹങ്ങൾ, കണ്ടുമുട്ടലുകൾ, സ്വപ്‌നം, നിരാശ, പ്രതീക്ഷ, മരവിപ്പ്, വിജയം, പരാജയം.
അതുകൊണ്ടുതന്നെ ഇടയ്ക്കൊക്കെ ആ പുസ്തകം ഒന്നുനിവർത്തിനോക്കണം. മറിച്ചുനോക്കണം. അടിവരയിട്ട ഭാഗങ്ങൾ ഓർമ്മപുതുക്കണം. എന്തിനെന്നല്ലേ ഒന്നും എഴുതാതെ തികച്ചും ശൂന്യമായ ഒരു പുസ്തകം നമ്മുടെ കൈയിലേക്ക്എത്താൻ ഇനി ദിവസങ്ങളേയുള്ളൂ. 2024. ആ ദിവസങ്ങളിലേക്ക് കടക്കാനുള്ള ഒരു ഗൈഡായി 2023നെ കാണുക. വീഴ്ചകളുണ്ടാവാം, പരാജയപ്പെട്ടിട്ടുണ്ടാവാം, കുറവുകൾ സംഭവിച്ചിട്ടുണ്ടാകാം… പരിഹരിക്കാൻ കഴിയുന്നവയാണോ അവയെന്ന് നോക്കുക. എത്രത്തോളം മെച്ചപ്പെടുത്താൻ സാധിക്കുമെന്ന് പരിശോധിക്കുക. 2023 നല്കിയ പാഠങ്ങളും പാഠഭേദങ്ങളുമായിട്ടായിരിക്കണം 2024ലേക്ക് കടന്നുചെല്ലാൻ. വായിച്ച
വസാനിപ്പിച്ച പുസ്തകത്തിൽ നിന്നുളള തിരുത്തു കളും തിരിച്ചറിവുകളും കൂടുതൽ നന്നായി എഴുതാ നും വായിക്കാനും 2024 ന് കരുത്തായി മാറട്ടെ.
ആശംസകളോടെ
വിനായക് നിർമ്മൽ
എഡിറ്റർ ഇൻ ചാർജ്