ജീവിതം ഒരു ടാക്സി വാഹനം പോലെയാണെന്ന് ചിലപ്പോഴെങ്കിലും തോന്നിയിട്ടുണ്ട്. ഊഴം കാത്ത്, വരിവരിയായികിടക്കുന്ന ഓട്ടോറിക്ഷയോ കാറുകളോ പോലെയൊന്ന്.
ആരെങ്കിലുമൊക്കെ കയറിവരുമ്പോഴാണ് ടാക്സിക്ക് ജീവനുണ്ടാകുന്നത്. യാത്രക്കാരുടെ ആവശ്യം അറിഞ്ഞാണ് അത് മുന്നോട്ടുപോകുന്നത്. അതിന് സ്വന്തമായ ലക്ഷ്യമില്ല. സ്വന്തം ഇഷ്ടത്തിന് അനുസരിച്ച് നില്ക്കാനോ മടങ്ങാനോ കഴിയില്ല. കാരണം ടാക്സിയിലെ യാത്രക്കാരാണ് യാത്രയുടെ വഴിയും സമയവും നിശ്ചയിക്കുന്നത്.
എത്രയെത്ര ഭിന്നസ്വഭാവക്കാരായ മനുഷ്യരെയായിരിക്കും ഓരോ ടാക്സിയും ഓരോ ദിവസവും കണ്ടുമുട്ടുന്നത്! അതിൽ ആണുങ്ങളുണ്ടാകും. പെണ്ണുങ്ങളുണ്ടാകും. വൃദ്ധരുണ്ടാകും ചെറുപ്പക്കാരുണ്ടാകും കുട്ടികളുണ്ടാകും. കറുത്തവരുണ്ടാകും വെളുത്തവരുണ്ടാകും മെല്ലിച്ചവരുണ്ടാകും തടിച്ചവരുണ്ടാകും. ഹിന്ദുക്കളുണ്ടാകും മുസ്ലീമുകളുണ്ടാകും ക്രിസ്ത്യാനികളുണ്ടാകും. ഒരു മതത്തിലും വിശ്വസിക്കാത്തവരുമുണ്ടാകും.
ചിലർ സംസാരപ്രകൃതക്കാർ, മറ്റ് ചിലർ മൗനികൾ, ഇനി ചിലർ ദേഷ്യക്കാർ, വേറെ ചിലർ സൗമ്യർ. ചിലർ സ്നേഹത്തോടെ സംസാരിക്കും, മറ്റ് ചിലർ അനാവശ്യമായി പോലും പൊട്ടിത്തെറിക്കും. ചില ഓട്ടങ്ങൾ ആശുപത്രികളിലേക്ക്.. ചിലത് മരണവീടുകളിലേക്ക്.. വേറെ ചിലത് കല്യാണവീടുകളിലേക്ക്. സന്തോഷവും സങ്കടവും ടാക്സിയിൽ നിറയുന്നു. യുവദമ്പതിമാരുടെയും പ്രണയിനികളുടെയും യാത്രയിൽ പ്രണയത്തിന്റെ പാരിജാതങ്ങൾ,ഓരോ ടാക്സിയും ജീവിതങ്ങളാണ്. ഒന്നിനൊന്നോട് സാമ്യമില്ലാത്ത വ്യത്യസ്തമായ ജീവിതങ്ങൾ. ഒരു ദിവസം തീരുമ്പോൾ ഈ ഓട്ടത്തിനിടയിലെ നല്ല അനുഭവങ്ങൾ മാത്രം ഓർമ്മയിലുണ്ടാവട്ടെ. പാതിവഴിയിൽ കലഹിച്ച് ഇറങ്ങിപ്പോയവരെ ഓർമ്മിക്കേണ്ടതില്ല. അകാരണമായി ദേഷ്യപ്പെട്ടവരെയും കൂലി തരാതെ പോയവരെയും ഓർമ്മിക്കേണ്ടതില്ല. സ്നേഹത്തോടെ സംസാരിച്ചവരെയും സൗഹൃദത്തോടെ കരം നീട്ടിയവരെയും കൃതജ്ഞതയോടെ യാത്ര ചോദിച്ചവരെയും ഓർമ്മിക്കുക. വീണ്ടും ഓടിത്തുടങ്ങാൻ പ്രചോദനം തരുന്നത് അതൊക്കെയാണ്.
ഓരോരുത്തരും ഓരോ ടാക്സികളാണ്, ഓടിക്കൊണ്ടേയിരിക്കുക.. ഓടാതെ നിശ്ചലമായി കിടക്കുമ്പോഴാണ് എഞ്ചിൻ ദ്രവിച്ചുതുടങ്ങുന്നത്. യാത്രയ്ക്കിടയിലെ ദുഃഖകരമായ ഓർമ്മകളെ അയവിറക്കുന്നതുകൊണ്ടാണ് മനസ്സ് തുരുമ്പിക്കുന്നത്. ഒന്നും വേണ്ട.. നല്ലതുമാത്രം ഓർമ്മയിലുണ്ടാവട്ടെ..
പാതകൾ നീണ്ടുകിടക്കുന്നു. ഇരുവശവും മനോഹരമായ കാഴ്ചകൾ. ആർക്കൊക്കെയോ നമ്മെ ആവശ്യമുണ്ട്. ആരെയൊക്കെയോ ലക്ഷ്യത്തിലെത്തിക്കാനുണ്ട്. വണ്ടി സ്റ്റാർട്ടാക്കുക..