ദൗർബല്യങ്ങളുടെ കഥ പറയുന്ന ക്രിസ്മസ് രാവ്

Date:

spot_img

ചിലപ്പോൾ നാം ദൈവത്തോട് പറഞ്ഞു പോകാറുണ്ട്. നീ വിചാരിച്ചാൽ ഏതു കാര്യവും പൂ നുള്ളുന്ന പോലെ നിസാരമല്ലേ. എന്നിട്ടെന്തുകൊണ്ട് ചെയ്യുന്നില്ല? ‘എന്നിട്ടും ഇതൊന്നും ദൈവം ചെയ്യുന്നില്ലല്ലോ, ദൈവമേ!’എന്നാണ് പ്രതിസന്ധിഘട്ടങ്ങളിൽ നാം നിലവിളിച്ചു പോകുന്നത്. ദൈവത്തിനു പോലും കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. ഈ പ്രശ്നങ്ങളൊക്കെ വേണമെങ്കിൽ ഒഴിവാക്കാമായിരുന്നില്ലേ എന്ന് എത്രയോ വട്ടം നാം ചിന്തിച്ചിട്ടുണ്ട്! ഒന്ന് ജനിക്കാൻ പെട്ട പാട് ഒന്നോർത്ത് നോക്കൂ.

പിറവി അടുത്ത വന്ന നേരത്താണ് ഹേറോദേസിന്റെ കല്പന. മലയും കുന്നും കാടും കടന്ന് പോയി പേരെഴുതിക്കണം. ദൈവത്തിന് വേണമെങ്കിൽ ഹേറോദേസിന്റെ തീരുമാനത്തെ സ്വാധീനിക്കാമായിരുന്നില്ലേ. ആ തീരുമാനം റദ്ദാക്കുകയോ നീട്ടിവയ്പിക്കുകയോ ചെയ്യാൻ എത്രയോ വഴികൾ ദൈവത്തിന്റെ മുമ്പിൽ ഉണ്ടായിരുന്നു. ഒന്നുമല്ലെങ്കിൽ ദൈവപുത്രൻ പിറക്കാൻ പോകുന്ന സമയമല്ലേ. ഇത്ര ബുദ്ധിമുട്ടിക്കണോ? ആലോചിച്ചു നോക്കുമ്പോൾ തോന്നുന്നത് ക്രിസ്മസ് ഉണ്ടാകാതിരിക്കാൻ ആരൊക്കെയോ ചേർന്ന് ഉപജാപം നടത്തി എന്നാണ്. പേരെഴുതിക്കാനുള്ള കല്പന ഉണ്ടാക്കി വയ്ക്കുന്ന പുകിൽ കൊണ്ടൊന്നും കഷ്ടങ്ങൾ തീരുന്നില്ലല്ലോ. പ്രസവ വേദന കൊണ്ട് രാത്രി വലയുമ്പോൾ ഒരു വാതിൽ… ഒരൊറ്റ വാതിൽ പോലും തുറക്കപ്പെടുന്നുമില്ലല്ലോ. ഒരു സത്രമുടമയുടെയെങ്കിലും കാതിൽ ഒരു മാലാഖയെ അയച്ച് പറയാമായിരുന്നില്ലേ, ഒന്നു തുറന്ന് കൊടുക്കാൻ!
എത്ര കുഞ്ഞുങ്ങൾ ആഹ്ലാദമധുരങ്ങളിലേക്ക് പിറന്നു വീണ ഭൂമിയാണിത്. എത്ര രാജപുത്രൻമാർ തോഴിമാരുടെയും വയറ്റാട്ടിമാരുടെയും അകമ്പടിയോടെ എഴുന്നുള്ളിയ ഈറ്റില്ലങ്ങളുണ്ട്. എന്നിട്ടും പ്രധാനപ്പെട്ട ഒരാൾ ഇങ്ങനെ വഴിവക്കിൽ… ഹേറൊദേസിന്റെ പടയാളികൾ ആയുധധാരികളായി തേടിയെത്തുമ്പോൾ ജീവനും കൊണ്ട് പലായനം ചെയ്യേണ്ട വിധം അശരണനാകുന്നതുമെന്തു കൊണ്ട്, ചെങ്കടലിനെ പിളർന്ന ദൈവം!
ക്രിസ്തുവിന്റെ ജനനവും ജീവിതവും മനുഷ്യനെ ചിന്താക്കുഴപ്പത്തിലാക്കുന്നത് ഇക്കാരണങ്ങൾ കൊണ്ടാണ്. ദൈവം വല്ലാതെ താഴുന്നു. വല്ലാതെ ദുർബലനാകുന്നു. ദൈവം കരയിപ്പിക്കുന്നു. തേരോട്ടങ്ങൾ നടത്തി വാഴുന്ന ദൈവസങ്കൽപങ്ങൾ കാലത്തിന്റെ ഒരു അനർഘനിമിഷത്തിൽ നിശ്ചലമാകുന്നു. മനുഷ്യരോടൊപ്പം, അഥവാ മനുഷ്യരെക്കാൾ താഴുന്നു. കാലിത്തൊഴുത്ത് മനുഷ്യർ അന്തിയുറങ്ങുന്ന ഇടമല്ലല്ലോ! ദൈവമേന്തേ ഇങ്ങനെ? ബാക്കിയാകുന്ന ചോദ്യമിതാണ്.

ക്രിസ്മസ് വേറിട്ടൊരു പാഠമാണ്. മനുഷ്യാവതാരം ഇക്കാണുന്ന നക്ഷത്രങ്ങളും സംഗീതവും ആഘോഷരാവും മാത്രമല്ല എന്ന് ഓർമിപ്പിക്കുന്ന ഒരു സന്ദേശം. എല്ലാറ്റിനുമുപരി ക്രിസ്മസ് മനുഷ്യന്റെ സങ്കടങ്ങളുമായി ദൈവത്തിന്റെ താദാത്മ്യം പ്രാപിക്കലാണ്. ജീവിതത്തിന്റെ ദുർവഹമായ പ്രയാസങ്ങളിലൂടെ കൂനിക്കൂടി കടന്നു പോകേണ്ടി വരുന്ന ഓരങ്ങളിലെ മനുഷ്യരുടെ പക്ഷം ചേരലാണ്. അവർക്ക് ഒന്നും എളുപ്പമല്ല. അവർ ഊരും വീടും നഷ്ടപ്പെട്ട അഭയാർത്ഥികളാണ്. അവരുടെ മുന്നിൽ വാതിലുകൾ കൊട്ടിയടക്കപ്പെടുന്നുണ്ട്. അവരുടെ പേരുകൾ പോലും ആരും തിരിച്ചറിയുന്നില്ല. അവരെ കുറിച്ച് അറിയാനും ആർക്കും താല്പര്യമില്ല. അടയുന്ന ഓരോ വാതിലിന്റെ മുന്നിൽ നിന്നും അവർ തല താഴ്ത്തി കടന്നു പോകുന്നുണ്ട്. അവസാനം അവരെത്തുന്നത് വാതിൽ പടിയോ വാതിലോ ഇല്ലാത്ത ഒരു ഹൃദയത്തിന്റെ മുന്നിലാണ്. ആ ഹൃദയം രൂപപ്പെട്ടത് മഞ്ഞുപെയ്യുന്ന ധനുമാസരാവിലാണ്, വാതിലുകളില്ലാത്ത കാലിത്തൊഴുത്തിൽ വച്ച്!

ജീവിതം അത്ര എളുപ്പമല്ലല്ലോ ദൈവമേ. എന്നു വിലപിക്കുന്ന നേരങ്ങളാണ് യഥാർഥത്തിൽ ക്രിസ്മസ് രാവ്. നീണ്ട ക്യൂ നിൽക്കേണ്ടി വരുമ്പോൾ, വൈകിട്ട് വരെ അധ്വാനിച്ചിട്ടും പ്രത്യേകിച്ച് ഒന്നും കിട്ടാതെ വരുമ്പോൾ, ഒരു തീവണ്ടി വിട്ടു പോയി റെയിൽവേ സ്റ്റേഷനിൽ അന്തിയുറങ്ങേണ്ടി വരുമ്പോൾ, സഹായിക്കുമെന്ന് പ്രതീക്ഷിച്ച ഒരു സുഹൃത്ത് കണ്ട ഭാവം നടിക്കാതെ വാതിലടച്ചു കടന്നു പോകുമ്പോൾ, രോഗാതുരനാകുമ്പോൾ ദൈവം ഒരത്ഭുതം ചെയ്യും എന്ന് പ്രതീക്ഷിച്ചിട്ടും ഒന്നും സംഭവിക്കാതെ വരുമ്പോൾ… ദൈവം ഒരു വാക്ക് കല്പിച്ചിരുന്നെങ്കിൽ ഈ ജീവിത പ്രയാസങ്ങളെല്ലാം എത്ര എളുപ്പം തരണം ചെയ്യാമായിരുന്നു എന്നോർത്ത് പരിഭവിക്കുമ്പോൾ ക്രിസ്മസ് രാവ് പൂക്കുന്നു. ദൈവത്തിനു പോലും ഒന്നും എളുപ്പമായിരുന്നില്ല. അല്ലെങ്കിൽ ഒന്നും എളുപ്പമാകേണ്ട എന്ന് ദൈവം അങ്ങ് തീരുമാനിച്ചു.

മദർ തെരേസയോട് ഒരു പത്രപ്രവർത്തകൻ ചോദിച്ചുവത്രേ, ലക്ഷം രൂപ തന്നാൽ പോലും ഞാനീ വൃത്തികെട്ട കുഷ്ഠരോഗികളെ ശുശ്രൂഷിക്കില്ല. ലക്ഷം രൂപയല്ല കോടി തന്നാലും ഞാനിതു ചെയ്യില്ല. ഇതു ചെയ്യാൻ ഒറ്റക്കാരണം ക്രിസ്തുവാണ് എന്ന് മദർ മറുപടി കൊടുത്തു. ഈ ഒറ്റക്കാരണം അനേകലക്ഷം പേർക്ക് മലകളെ മാറ്റാനുള്ള വെളിച്ചവും ഊർജവുമായതെങ്ങനെ! അതിന്റെ രഹസ്യമാണ് ദൗർബല്യങ്ങളുടെ കഥ പറയുന്ന ഈ ക്രിസ്മസ് രാവ്.

ദൈവം ഓരങ്ങളിലൂടെ ഭാരവും താങ്ങി വേച്ചു വേച്ചു നടന്നു പോയി. രഥങ്ങളും കൊട്ടാരങ്ങളും വെണ്ണക്കൽ ദൈവങ്ങളും മൺമറഞ്ഞു. എന്നാൽ, തെരുവുകളിലൂടെ അലഞ്ഞു നടന്ന് മണ്ണിന്റെയും വിയർപ്പിന്റെയും കാലിക്കൂട്ടത്തിന്റെയും വൈക്കോലിന്റെയും ഗന്ധത്തോടെ പിറന്ന ദൈവം, ഈജിപ്തിലേക്കുള്ള മരുഭൂമിയിലെ പൊടിമണ്ണ് പറ്റിയ ദൈവം മനുഷ്യർക്ക് ജീവൻ പകർന്ന് സ്നേഹിക്കാൻ നിതാന്തമായ പ്രചോദനമാകുന്നു. അജയ്യമായ ഊർജമാകുന്നു. നീ എന്റെ മൺകുടിലിൽ വന്ന് പാർത്തതു കൊണ്ട് നിന്നോടുള്ള വിദൂരമായ ആരാധന എന്റെ ചങ്കിന്റെ ചൂടുള്ള സ്നേഹമായി മാറിയിരിക്കുന്നു. ദൈവമേ, ഈ രാത്രി നീ എന്റെ കൂടെപ്പിറപ്പായിരിക്കുന്നു!

Previous article
Next article

More like this
Related

ഏതറ്റത്തുനിന്നും മടക്കിയെടുക്കാവുന്ന കിടക്കവിരിയാണോ ജീവിതം?

ഒന്ന് ഇടയ്ക്ക് ബസിന്റെ അരികു സീറ്റിൽ ഇരുന്ന് വെറും വെറുതെ പുറം കാഴ്ചകളിലേക്ക്...

സുഖത്തിന്റെ പ്രലോഭനങ്ങൾക്ക് മരണത്തിന്റെ മൗനത്തേക്കാൾ തീവ്രതയുണ്ടോ?

ഇടക്കൊക്കെ മരണത്തേക്കുറിച്ച് അതി തീവ്രമായി  ആലോചന ചെയ്യാറുണ്ട്. മരണമാണല്ലോ എല്ലാ തത്വചിന്തകളുടെയും...

ചിരിക്കാൻ പിശുക്ക് വേണ്ടേ വേണ്ട!

ചിരി. മനുഷ്യന് മാത്രം സാധിക്കുന്ന വലിയൊരു സിദ്ധിയാണ് അത്. മനുഷ്യരെയും മൃഗങ്ങളെയും...

പ്രാർത്ഥന കൊണ്ട് എന്താണ് പ്രയോജനം?

പ്രാർത്ഥനയോ? കേൾക്കുന്ന മാത്രയിൽ നമ്മുടെ മനസ്സിലേക്ക് കടന്നുവരുന്ന ചിത്രമെന്താണ്?  ജോലി ക്കുവേണ്ടിയുള്ള...
error: Content is protected !!