ഭൂമിയുടെ മാറിലേക്ക് പാഞ്ഞുവരുന്ന
ഒരു മഴത്തുള്ളിയുടെ ജീവിതത്തെയൊന്നു
വിലയിരുത്തിയിട്ടുണ്ടോ നമ്മളാരെങ്കിലും ?
മേഘക്കൂട്ടിൽ നിന്നും സ്വതന്ത്രമായി
താഴേക്ക് പറക്കുമ്പോൾ തൊട്ട്,
എന്തൊരു ആവേശമാണതിന്.
അതിനെ കാത്തിരിക്കുന്ന ഓരോരോ
ജീവിതങ്ങളേയും കൃത്യമായി
അറിയുന്നുണ്ടത്.
ദാഹിച്ചു വലഞ്ഞിരിക്കുന്ന
ഒരു കിളിക്കുഞ്ഞിന്റെ തൊണ്ടയിലത്
കുടിനീരാവും
ചുട്ടുപൊള്ളിക്കിടക്കുന്ന
ഒരു മണൽത്തരിയുടെ നെഞ്ചിൽ
കുളിർജലം
തളർന്നു കിടക്കുന്ന
ഒരു കുഞ്ഞു ചെടിയുടെ വേരിൽ
അമൃതകണമാവും ചിലപ്പോൾ.
തേൻ തേടി പറന്ന് തളർന്ന
ചിത്രശലഭത്തിന്റെ
ചിറകൊന്നു മിനുക്കാൻ കൂടും
അങ്ങനെ പെയ്ത് ആ ക്ഷണികജീവിതം
അലിഞ്ഞു തീരുമ്പോൾപ്പോലും
എന്തൊരു സംതൃപ്തിയാണതിന്.
ദീർഘായുസ്സ് എന്ന സങ്കൽപത്തെയൊക്കെ
അപ്പാടെ റദ്ദ് ചെയ്തു കളയുന്നുണ്ട്
അതപ്പോൾ.
അപരർക്കു വേണ്ടി
സ്വയം സമർപ്പിച്ചു കൊണ്ടുള്ള
ഇങ്ങനെയൊരു ധന്യജീവിതം
ഭൂമിയിൽ ഏതെങ്കിലും മനുഷ്യർക്ക്
സിദ്ധിക്കാറുണ്ടോ
എന്നിട്ടും എന്തിനാണ് നമ്മൾ,
ദൈവത്തിന്റെ ഉത്തമസൃഷ്ടി
മനുഷ്യനാണെന്നും പറഞ്ഞിങ്ങനെ
അഹങ്കരിച്ചു കൊണ്ടിരിക്കുന്നത് !
സജിത് കുമാർ