‘ചെറുക്കൻ വിദേശത്താണ്. പതിനഞ്ച് ദിവസത്തെ ലീവേയുള്ളൂ. അതിനിടയിൽ വിവാഹം നടത്തണം…’
‘പെണ്ണ് നേഴ്സാണ്. അവളെ കെട്ടിയാൽ ചെറുക്കനും വിദേശത്ത് പോകാം…’
‘പെണ്ണിന് മുപ്പതുവയസാകാറായി. ഇനിയും വീട്ടിൽ നിർത്തുന്നത് ശരിയല്ല, തരക്കേടില്ലാത്ത ആലോചനയല്ലേ, ഇതങ്ങ് നടത്താം…’
‘ചെറുക്കന് ജോലി കിട്ടി. ഇനി വേഗം കല്യാണം ആലോചിക്കണം…’
വിവാഹത്തെ സംബന്ധിച്ച് ഇന്ന് പരക്കെയുള്ളചില തീരുമാനങ്ങളാണ് മുകളിലെഴുതിയത്. ഇതും ഇതിനോട് അനുബന്ധിച്ചുമുള്ള പല കാരണങ്ങൾ കൊണ്ടുമാണ് ഇന്ന് ചില വിവാഹങ്ങളെങ്കിലും നടക്കുന്നത്. അതുകൊണ്ടു തന്നെ ഇത്തരം വിവാഹങ്ങൾക്ക് ദീർഘായുസും കുറവായിരിക്കും.
വർദ്ധിച്ചു വരുന്ന ഡിവോഴ്സുകളുടെ പിന്നിലെ കാരണങ്ങളായി ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ ചൂണ്ടിക്കാണിക്കുന്നവയിലെ പ്രധാനപ്പെട്ട പ്രശ്‌നമാണ് തിടുക്കത്തിലുള്ള കല്യാണം. മറ്റ് പല മാനദണ്ഡങ്ങളും അടിസ്ഥാനമാക്കിയായിരിക്കും ഈ വിവാഹങ്ങളെല്ലാം നടക്കുന്നത്. ജോലി,വിദേശം, സമ്പത്ത്.. ഇന്ന് ഭൂരിപക്ഷം കല്യാണങ്ങളുടെയും ലക്ഷ്യങ്ങൾ ഇങ്ങനെയെല്ലാം മാറിപ്പോയിട്ടുണ്ട് എന്ന് പറയാതെ വയ്യ. മനപ്പൊരുത്തമോ താല്പര്യങ്ങളോ അപ്രധാനമാകുന്നു. അതൊക്കെ രണ്ടു ദിവസം കഴിയുമ്പോൾ ശരിയായിക്കോളും എന്നാണ് താത്വികരെപോലെ മുതിർന്നവരുടെ വാക്കുകളും. രണ്ടു ദിവസമല്ല, രണ്ടുയുഗം കഴിഞ്ഞാൽ പോലും ശരിയാകാത്ത ഒരു ബന്ധത്തിലേക്കാണ് അതെത്തിച്ചേരുന്നത് എന്ന് വഴിയേ മാത്രമേ മനസ്സിലാവുകയുള്ളൂ.
അടുത്തയിടെ ഒരു സുഹൃത്ത് തന്റെ സുഹൃത്തിൻെ അനുഭവം പങ്കുവച്ചതോർക്കുന്നു.വിദേശത്തുള്ള നേഴ്സുമായിട്ടായിരുന്നു ആ ചെറുപ്പക്കാരന്റെ വിവാഹം നടന്നത്. ദിവസങ്ങൾ മാത്രമെടുത്ത ആലോ
ചനയും നിശ്ചയവും വിവാഹവും. എൻഗേജ്മെന്റിന്റെ തലേന്നാണ് പെൺകുട്ടി നാട്ടിലെത്തിയതുതന്നെ. ചെറുക്കനും പെണ്ണും പരസ്പരം ആദ്യമായി കാണുന്നതുപോലും എൻഗേജ്മെന്റിന്റെ അന്നായിരുന്നു. എന്തായാലും വിവാഹം കഴിഞ്ഞ് നവവരൻ ഭാര്യയ്ക്ക് പിന്നാലെ വിദേശത്തേക്ക് പോയി. അവിടെ ചെന്ന് ഒരാഴ്ചയ്ക്കുള്ളിൽ അവൻ ചങ്കുപിടയുന്ന ആ സത്യം അറിഞ്ഞു. ഭാര്യക്ക് അവിടെ മറ്റൊരു ബന്ധമുണ്ട്. ഒരു വിദേശിയുമായി… ലൈഫ് ഓഫ് ജോസൂട്ടിയെന്ന സിനിമയിലെ പോലെ തന്നെ. എന്തിനാണ് എന്നോട് ഈ ചതി ചെയ്തതെന്ന് ചെറുപ്പക്കാരൻ ചോദിച്ചപ്പോൾ അവൾ പറഞ്ഞ മറുപടി എനിക്ക് നല്ല സമ്മർദ്ദമുണ്ടായിരുന്നു എന്നാണ്.
സമ്മർദ്ദങ്ങളുടെയും സ്വാർത്ഥതകളുടെയും പേരിൽ ഉറപ്പിക്കേണ്ട ഉടമ്പടിയല്ല വിവാഹം. പണ്ടുകാലങ്ങളിൽ ഒരു പക്ഷേ അത്തരം സംഭവങ്ങൾ നടന്നിട്ടുണ്ടാവാം. പക്ഷേ സ്ത്രീപുരുഷന്മാർ ഇന്ന് കുറെക്കൂടി സ്വതന്ത്രരാണ്.അവരുടെ ഇഷ്ടാനിഷ്ടങ്ങൾ തുറന്നുപറയണം. ഭീഷണിപ്പെടുത്തിയും നിർബന്ധിച്ചും മക്കളെ വിവാഹം കഴിപ്പിക്കുന്ന മാതാപിതാക്കളുമുണ്ട്. മനസ്സില്ലാമനസോടെ വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുന്ന ഇക്കൂട്ടർക്ക് സ്വന്തം പങ്കാളിയിൽസന്തോഷമോ സംതൃപ്തിയോ കണ്ടെത്താൻ കഴിയില്ല. ഇത് അവരുടെ കുടുംബജീവിതം തകർക്കും. പരസ്പരം കണ്ട് സംസാരിച്ച് താല്പര്യങ്ങൾ തുറന്നുപറഞ്ഞ് ഇരുവർക്കും മാനസികമായ അടുപ്പവും പൊരുത്തവും തോന്നിയെങ്കിൽ മാത്രം ആ ബന്ധം വിവാഹത്തിലേക്ക് വളർത്തുക. ഒരാഴ്ച കൊണ്ടോ രണ്ടാഴ്ച കൊണ്ടോ വീട്ടുകാർ പറഞ്ഞുറപ്പിക്കുന്ന വിവാഹത്തിന് സമ്മതം മൂളാതിരിക്കുക. പരസ്പരംകാണാനും സംസാരിക്കാനും സമയം വേണമെന്ന് ആവശ്യപ്പെടുക.
വർഷങ്ങളോളം പ്രണയിച്ചവർ പിന്നീട് വിവാഹിതരാകുമ്പോൾപോലും ആ കുടുംബജീവിതത്തിൽ അപ്രതീക്ഷിതമായ പ്രശ്നങ്ങൾ ഉടലെടുക്കാറുണ്ട്. അങ്ങനെയെങ്കിൽ യാതൊരുമുൻപരിചയവും ഇല്ലാത്ത രണ്ടുപേർ തമ്മിൽ പെട്ടെന്ന് സ്ഥാപിച്ചെടുക്കുന്ന ബന്ധത്തിന് എത്ര ആയുസായിരിക്കും ഉണ്ടാവുക?
ഏതു വിവാഹബന്ധത്തിലും പ്രശ്നങ്ങൾ ഉണ്ടാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. പക്ഷേ പെട്ടെന്നുള്ള വിവാഹങ്ങളിൽ അവ താരതമ്യനേ കൂടുതലായിരിക്കും. അതുകൊണ്ട് സമയമെടുത്ത് ആലോചിച്ചു മാത്രം വിവാഹിതരാകുക. തിടുക്കം ഒട്ടുമേ വേണ്ട.