ചന്ദ്രയും അടുക്കളയിലെ നായികയും

Date:

spot_img

ഭർത്താവിന്റെ വിശ്വാസവഞ്ചനയാണോ അതോ അയാൾക്ക് വച്ചുവിളമ്പി ജീവിക്കുന്നതിലെ മടുപ്പും വിരസതയും പകരമായി അയാളിൽ നിന്ന് കിട്ടുന്ന അവഗണനയുമാണോ ഭാര്യയെന്ന നിലയിൽ ഒരു സ്ത്രീയെ മടുപ്പിക്കുന്നത്? ഫ്രീഡം അറ്റ് മിഡ് നൈറ്റ്, ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്നീ ചിത്രങ്ങൾ കണ്ടിട്ടുള്ള ഒരു പ്രേക്ഷകനെ സംബന്ധിച്ച് ചിലപ്പോൾ ഉയരാവുന്ന ഒരു സംശയമാണ് ഇത്.   ഫ്രീഡം അറ്റ് മിഡ്നൈറ്റ്, ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ ഇറങ്ങുന്നതിന് തൊട്ടുമുമ്പാണ് ഇറങ്ങിയത്. ആർ. ജെ ഷാൻ സംവിധാനം ചെയ്ത ഹ്രസ്വസിനിമയാണ് അത്. ചന്ദ്ര എന്നാണ് മിഡ്നൈറ്റിലെ കുടുംബിനിയുടെ പേര്.
ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചണിലെ നായികയ്ക്കാവട്ടെ പേരില്ല. ഭർത്താവിന്റെ എടീ  എന്ന വിളി മാത്രമാണ് ചിത്രത്തിൽ ഇടയ്ക്കെങ്കിലും മുഴങ്ങുന്നത്. അല്ലാത്തപ്പോൾ പേരു പോലും വിളിക്കപ്പെടാതെയാണ് നായിക പ്രത്യക്ഷപ്പെടുന്നത്. രണ്ടു ചിത്രങ്ങളിലെയും നായികമാരെ തമ്മിൽ താരമ്യം ചെയ്യുന്നത് നമ്മുടെ വർത്തമാനകാലത്തിലെ സ്ത്രീകളെ മനസ്സിലാക്കാൻ ഏറെ സഹായിക്കും.

മിഡ്നൈറ്റിലെ നായിക  പുരോഗമനവാദികളായവരുടെയും ഫെമിനിസ്റ്റുകളുടെയും ഏറെ വിമർശനങ്ങൾക്ക് പാത്രമായിരുന്നു. കാരണം നാല്പതോ അമ്പതോ വർഷം പിന്നിലുളള സ്ത്രീവ്യക്തിത്വത്തിന്റെ പാത്രചിത്രീകരണം എന്നായിരുന്നു അതിൽ പ്രധാനം. പുരുഷന്റെ സംരക്ഷണത്തിന്റെ തണലിൽ ഒരു പൂച്ചയെപോലെ പതുങ്ങികിടക്കുന്നവളായിരിക്കണം സ്ത്രീയെന്ന പരമ്പരാഗതവിശ്വാസങ്ങളെ ചന്ദ്ര അരക്കിട്ടുറപ്പിക്കുകയാണ് ചെയ്തതെന്നായിരുന്നു ആ ആക്ഷേപം.

ഭർത്താവിന്റെ വിശ്വാസവഞ്ചന തെളിവുകളോടെ മുമ്പിലുണ്ടായിട്ടും   ചോദ്യം ചെയ്യാൻ പോലും കരുത്തില്ലാതെ ചന്ദ്ര നിസ്സഹയായ ആവുന്നു. അല്ലെങ്കിൽ അയാളെ ചോദ്യം ചെയ്യുന്നതു പോലും സങ്കല്പിക്കാനേ അവൾക്കാകുന്നുള്ളൂ. നിസ്സഹായതയാണ് അവളെ കുഴയ്ക്കുന്നത്. അതുമല്ലെങ്കിൽ അവൾ ദുർബലയാണ്. ചുറ്റിനുമുള്ള പല അനീതികളുടെയും മുമ്പിൽ അല്ലെങ്കിൽ നാം തന്നെ തിക്തഫലം അനുഭവിക്കേണ്ടിവരുന്ന നീതിനിഷേധങ്ങളുടെ പേരിൽ പോലും നാം നിശ്ശബ്ദരായി പോകുന്ന ചില സന്ദർഭങ്ങളുണ്ടല്ലോ ജീവിതത്തിൽ.

അതുപോലെയാണ് ചന്ദ്ര. ഭർത്താവിനോട് തനിക്ക് പറയാനുള്ളതെല്ലാം അവൾക്കറിയാം. എന്നാൽ ഒന്നും പറയാൻ അവൾക്ക് കരുത്തില്ല. ചന്ദ്ര എന്തുകൊണ്ട് ഇത്രത്തോളം സഹിക്കേണ്ടിവരുന്നു എന്നതിനും വേണമെങ്കിൽ ചിത്രത്തിൽ നിന്ന് ചില കാര്യങ്ങൾ ഊഹിച്ചെടുക്കാം.  അവർക്കൊരു മകളുണ്ട്. ആറുവയസുകാരി. അവളുടെ ഭാവിയെക്കുറിച്ച് അവൾക്ക് ഉത്കണ്ഠയുണ്ടാകാം. അച്ഛനില്ലാതെ അവൾ വരുന്നതിനെ അവൾ ഭയക്കുന്നുണ്ടാവാം. ഭൂരിപക്ഷം ഭാര്യമാരും- ചില ഭർത്താക്കന്മാരും- വിവാഹമോചനം ഒരു ഓപ്ഷനായി തിരഞ്ഞെടുക്കാത്തത് മക്കളെപ്രതിയാണ്. അവരുടെ ജീവിതം തകരരുത്. ഇതിന് പുറമെ ഏറെ വർഷങ്ങളായി പ്രണയബദ്ധരായി കഴിഞ്ഞതിന് ശേഷമാണ് ചന്ദ്രയും ദാസും തമ്മിൽ വിവാഹിതരുമായത്. അയാളോടുള്ളപ്രണയം അയാളുടെ ഒരു തെറ്റിന്റെ പേരിൽ ഒഴുക്കിക്കളയാൻ അവൾ തയ്യാറല്ല. അവൾക്ക് ഇനിയും തന്റെ ജീവിതത്തിൽ അയാൾ വേണം. അയാളെ അവൾക്ക് സനേഹിക്കണം.  അയാളെ  സ്നേഹിക്കാൻ അവളുടെ ഉള്ളിൽ സ്നേഹം ബാക്കിയാണ്.

 എന്നാൽ അടുക്കളയിലെ നായികയ്ക്ക് മക്കളില്ല. അവർ അറേഞ്ച്ഡ് മാര്യേജിലൂടെ ഒന്നായവരാണ്. ഏതാനും മാസങ്ങളിലെ അടുപ്പവും സഹവാസവും മാത്രമേ അവർക്കിടയിലുണ്ടായിട്ടുള്ളൂ. അതിനിടയിലും അയാളിൽ നിന്ന് ഓർമ്മിച്ചുവയ്ക്കത്തക്ക അനുഭവങ്ങളൊന്നും അവൾക്കുണ്ടായിട്ടില്ല.

സ്നേഹത്തിന്റെ പരിലാളന, സൗഹൃദത്തിന്റെ വിരുന്നുകൾ, പ്രണയത്തിന്റെ പച്ചിലകൾ… ഒന്നും. മറക്കാനും പിരിയാനും ഏറെ എളുപ്പമാണ് അവൾക്ക്. അടുക്കളയിൽ നിന്ന് മോചനമില്ലാത്തവിധം തീൻമേശയിലേക്കും അടുപ്പിലേക്കുമൂള്ള ദൂരം ഓടിത്തീർക്കുന്നവളാണ് അവൾ. അഴുക്കുപാത്രങ്ങൾക്കിടയിൽ അലയുന്നവൾ. അഴുക്കുവെള്ളത്തിൽ കൈയിടേണ്ടിവരുന്നവൾ.

സത്യത്തിൽ അവൾക്ക് ബന്ധനങ്ങളൊന്നുമില്ല. മാത്രവുമല്ല ശുഭകരമായ ഒരു ഭാവിയുടെ സൂചനകൾ തൊട്ടടുത്തായി കാണാനുമുണ്ട്. പുരുഷനില്ലാതെയും ജീവിക്കാൻ അവൾക്ക് കരുത്തുണ്ട്. അല്ലെങ്കിൽ സ്വന്തം സ്വാതന്ത്ര്യവും ആഗ്രഹങ്ങളും മോഹങ്ങളു മറ്റെന്തിനെക്കാളും അവൾ വലുതാണ്. അതുകൊണ്ടുകൂടിയാണ് അവൾ വിവാഹമോചിതയായി സ്ത്രീധനമായി കൊടുത്ത പുതിയ കാർ സ്വന്തമായി ഓടിച്ച് പുതിയൊരു ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. സ്വന്തം ജീവിതത്തിന്റെ നിയന്ത്രണം അവൾ ഏറ്റെടുത്തു എന്നതാണ്  ആ ഡ്രൈവിംങി ലൂടെ വ്യക്തമാക്കപ്പെടുന്നത്.

രണ്ടു ചിത്രങ്ങളിലെയും നായികമാരുടെ വ്യക്തിത്വവും അവരുടെ സ്വഭാവപ്രത്യേകതകളുമാണ് രണ്ടുരീതിയിലുള്ള പ്രതികരണങ്ങൾക്കും കാരണമാകുന്നത്. സാഹചര്യങ്ങൾ എന്താണ് എന്നതിനപ്പുറം അവയോട് എങ്ങനെ പ്രതികരിക്കാം എന്നാണ് അവരെ വ്യത്യസ്തരാക്കുന്നത്.

നമ്മുടെ സ്ത്രീകളുടെ മുമ്പിലേക്ക് രണ്ട് ചോയ്‌സാണ് പ്രസ്തുത ചിത്രങ്ങൾ വയ്ക്കുന്നത്. ഇതിൽ നിങ്ങൾ ഇവരിൽ ആർക്കൊപ്പം നില്ക്കും? അല്ലെങ്കിൽ ഇവരിൽ ആരാണ് നിങ്ങൾ?

More like this
Related

RESTART…

എങ്ങനെയെങ്കിലും വിജയിക്കാൻ ശ്രമിക്കുന്നവരുടെ ലോകമാണ് നമ്മുടേത്. പലവിധത്തിലുള്ള വിജയങ്ങളുണ്ട്. പരീക്ഷാ വിജയം,...

ക്ഷമയുടെ ‘പൂക്കാലം’

ദാമ്പത്യത്തിലെ സംഘർഷങ്ങളും സങ്കീർണ്ണതകളും അതിൽ അകപ്പെട്ടിരിക്കുന്നവരുടെ മാത്രം  ലോകമാണ്. പുറമേയ്ക്ക് നോക്കുന്നവർ...

സ്ഫടികം ഒരു പുന:വായന

പാളിപ്പോയ പേരന്റിംങിനെക്കുറിച്ച് പറയു ന്ന, ചർച്ചകളിലൊക്കെ ആവർത്തിച്ച് ഉദാഹരിക്കുന്ന ഒരു സിനിമയാണ്...

ആത്മസംഘർഷങ്ങളുടെ ഇരട്ടകൾ

കുറ്റബോധത്തെക്കാൾ വലുതായി മറ്റെന്താണുള്ളത്? ഉമിത്തീയിൽ നീറുന്ന അനുഭവമാണ് അത്. കുറ്റബോധം താങ്ങാനാവാതെ...
error: Content is protected !!