ഡെമോക്ലിസിന്റെ വാളുപോലെ മരടിലെ ഫ്ളാറ്റു പ്രശ്നം നിൽക്കുമ്പോഴാണ് ഇൗ കുറിപ്പ്. ഫ്ളാറ്റ് പൊളിക്കുമോ, ഉടമകൾ ഫ്ളാറ്റൊഴിയുമോ? കൈയൊഴിഞ്ഞ ഉത്തരവാദിത്തം ഫ്ളാറ്റ് നിർമ്മാതാക്കൾ ഏറ്റെടുക്കുമോ? കോടതി വിധിയിൽ മാറ്റമുണ്ടാവുമോ? ഇനിയും ഒറ്റവാക്കിൽ എഴുതാൻ കഴിയാത്ത ഉത്തരങ്ങൾ.
കോടതിക്കും പരിസ്ഥിതി പ്രവർത്തകർക്കും അവരുടേതായ ന്യായങ്ങളും ന്യായീകരണങ്ങളുമുണ്ടാകാം. അനധികൃതമായ ഫ്ളാറ്റ് നിർമ്മാണങ്ങൾക്കുള്ള തിരിച്ചടിയും നിയന്ത്രണവുമായി മരടിലെ ഫ്ളാറ്റ് പൊളിച്ചുനീക്കലിനെ കാണുന്നവരുമുണ്ട്. പക്ഷേ ഫ്ളാറ്റ് ഉടമകളുടെ കാഴ്ചപ്പാടിൽ ഇൗ വിഷയത്തെ നോക്കിക്കണ്ടാലോ?
കടം വാങ്ങിയും ലോണെടുത്തും പണയം വച്ചും വാങ്ങിയ സ്വപ്നഗേഹം ഒരു കൽക്കൂമ്പാരമായി മാറുന്നത് നോക്കിനില്ക്കാൻ എത്ര പേർക്ക് കഴിയും? സമ്പന്നരായിരിക്കാം അവർ. സെലിബ്രിറ്റികളായിരിക്കാം. പക്ഷേ അവരും മനുഷ്യരാണ്. അവരുടെ എത്രയോ വർഷത്തെ അദ്ധ്വാനം. എത്രയോ വർഷങ്ങളിലെ സ്വപ്നം. എത്രയെത്ര സ്വരുക്കൂട്ടലുകൾ. എല്ലാവരുടെയും സ്വപ്നങ്ങളും വിയർപ്പും കാശും ചില നേരങ്ങളിലെങ്കിലും ഒരുപോലെയാണ്. അതിന് പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ ഭേദമില്ല.
കുഞ്ഞാലിപ്പാറയിലെ ഖനനവും അതുയർത്തുന്ന ആരോഗ്യപ്രശ്നവും അപകടഭീഷണിയുമാണ് മറ്റൊന്ന്. ഇത് ജീവന്റെയും കൂടി പ്രശ്നമാണ്. അനധികൃതമായ സ്ഥലത്ത് ഫ്ളാറ്റ് നിർമ്മിക്കാൻ അനുവാദം കൊടുത്ത ഉദ്യോഗസ്ഥരും ജനജീവിതങ്ങൾക്ക് ഭീഷണിയാകത്തക്ക വിധത്തിൽ ഖനനത്തിന് അനുമതി നല്കിയവരും ഇപ്പോൾ എവിടെ? അവരെക്കുറിച്ചുള്ള ചിത്രം ഇപ്പോഴും വ്യക്തമല്ല. ഇൗ കണ്ണീരുകൾക്ക് ആരാണ് ഉത്തരവാദികൾ? ഇൗ ദുരവസ്ഥയ്ക്ക് വിധേയരാകേണ്ടിവരുന്ന മനുഷ്യരുടെ നിലവിളികളും അവരുടെ മുമ്പിലെ അനിശ്ചിതത്വവും അവസാനിക്കുന്നില്ല.
ഒപ്പം അവർക്കൊപ്പമാണ്, ചിതറിത്തെറിച്ച സ്വപ്നങ്ങൾ തൂത്തുപെറുക്കിയെടുക്കാൻ ശ്രമിക്കുന്ന ആ മനുഷ്യർക്കൊപ്പം. മരടിനും കുഞ്ഞാലിപ്പാറയ്ക്കുമൊപ്പം…