കുഞ്ഞുനാളുകളിൽ സ്വപ്‌നങ്ങളെക്കുറിച്ച് കേട്ടിട്ടുള്ള മനോഹരമായ ഒരു കാര്യം വെളുപ്പാൻ കാലത്ത് കാണുന്ന സ്വപ്‌നങ്ങൾ ഫലിക്കും എന്നതാണ്. സ്വപ്‌നങ്ങളെക്കുറിച്ച് ഗൗരവമായി ചിന്തിച്ചു തുടങ്ങുന്നത് ആറാം ക്ലാസിൽ വച്ചാണ്. ഇംഗ്ലീഷ് ക്ലാസിൽ കേട്ട ഒരു കഥയും അതേ തുടർന്നുണ്ടായ ഒരു ചോദ്യവും ആണ് അതിനാധാരം. കഥ ഒരു പെൺകുട്ടിയെ കുറിച്ചായിരുന്നു. ഹരിയാനയിലെ കുഗ്രാമത്തിൽ ജനിച്ച് അമ്പിളിയമ്മാവനെയും നക്ഷത്രങ്ങളെയും സ്വപ്‌നം കണ്ടു നടന്ന ഒരു പെൺകുട്ടി. തന്റെ ജീവിതത്തിലേക്ക് കടന്നുവന്ന എല്ലാ പ്രതിസന്ധികളെയും കഠിനാധ്വാനവും ആത്മവിശ്വാസവും കൊണ്ട് പൊരുതി തോൽപ്പിച്ച് ഇന്ത്യയിൽ നിന്നുള്ള ആദ്യ ബഹിരാകാശ യാത്രികയായി, ഇന്ത്യയുടെ തന്നെ അഭിമാനമായിതീർന്ന കൽപ്പന ചൗളയുടെ കഥ. വളരെ പ്രചോദനാത്മകമായ കഥ പറഞ്ഞവസാനിപ്പിച്ച് ഇംഗ്ലീഷ് ടീച്ചർ ആയ അന്നമ്മ ടീച്ചർ എല്ലാവരോടുമായി ചോദിച്ചു: കൽപ്പന ചൗളയുടെ ജീവിതാഭിലാഷം ഒരു ബഹിരാകാശ യാത്രികയാവുകയായിരുന്നു. പ്രിയപ്പെട്ട കുട്ടികളെ, എന്താണ് നിങ്ങളുടെ ജീവിതത്തിന്റെ സ്വപ്‌നം? ഓരോരുത്തരായി തങ്ങളുടെ സ്വപ്‌നങ്ങൾ പങ്കുവയ്ക്കുവാൻ തുടങ്ങി. ഡോക്ടർ, എൻജിനീയർ, പോലീസ് ഉദ്യോഗസ്ഥൻ, കളക്ടർ എന്നിങ്ങനെ ആ ലിസ്റ്റ് നീണ്ടുപോയിക്കൊണ്ടിരുന്നു. ഒരിക്കൽപോലും അതിനെക്കുറിച്ച് കാര്യമായി ആലോചിക്കാതിരുന്നതിനാൽ പ്രത്യേക സ്വപ്‌നങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു. ഊഴം ആകുമ്പോൾ എന്ത് പറയണമെന്ന് അറിയാതെ കുഴങ്ങിയ ഞാൻ ഒടുവിൽ ടീച്ചർ ആകാനാണ് ആഗ്രഹം എന്ന് പറഞ്ഞ് തടിതപ്പി. അന്നുമുതലാണ് ശരിക്കും എന്റെ ജീവിതത്തിന്റെ സ്വപ്‌നം എന്തെന്ന് ചിന്തിച്ചുതുടങ്ങുന്നത്. ജീവിതത്തിന്റെ ഏതെങ്കിലും ഒരു കോണിൽ വച്ച് നമ്മെ എല്ലാവരെയും കുഴക്കിയിട്ടുള്ള ഒരു ചോദ്യം തന്നെയായിരിക്കും ഇത്. എന്താണ് എന്റെ ജീവിതത്തിന്റെ സ്വപ്നം? ഈ ചോദ്യത്തിനുള്ള ഒരു വ്യക്തമായ ഉത്തരം കണ്ടെത്തുന്നിടത്താണ് നമ്മുടെ ജീവിതത്തിന് അർത്ഥവും വ്യാപ്തിയും ഒക്കെ കൈവരുന്നത്.
സ്വപ്‌നം കാണാനും സ്വപ്‌നങ്ങളെക്കുറിച്ച് വാതോരാതെ സംസാരിക്കാനും ചർച്ചകൾ നടത്താനും ഒക്കെ എളുപ്പമാണെങ്കിലും അതിനുവേണ്ടി പരിശ്രമിക്കുന്നതും അത് യാഥാർത്ഥ്യമാക്കുന്നതും അത്ര എളുപ്പമുള്ള കാര്യമൊന്നുമല്ല. ജീവിതത്തിൽ ഒരുപാട് സ്വപ്‌നങ്ങൾ കണ്ട്, അവയ്ക്കുവേണ്ടി ആത്മാർത്ഥമായി പരിശ്രമിച്ച്, ഒടുവിൽ എല്ലാം ഒരു ചീട്ടുകൊട്ടാരം പോലെ കൺ മുമ്പിൽ തകർന്നു വീഴുന്നത് കാണുമ്പോൾ എന്ത് ചെയ്യണമെന്നറിയാതെ അന്താളിച്ചു നിൽക്കുന്നവരാണ് ഭൂരിഭാഗം പേരും.
വളരെ പ്രസിദ്ധമായ ഒരു ജാപ്പനീസ് കലയാണ് കിൻസുക്കി. ഉടഞ്ഞുപോയ കഷണങ്ങൾ പെറുക്കിയെടുത്ത് സ്വർണ്ണം കൊണ്ട് ഒട്ടിച്ചു ചേർത്ത് ആ വസ്തുവിനെ പഴയതിനേക്കാൾ അഴകും മൂല്യവും ഉള്ള ഒന്നാക്കി മാറ്റുകയാണ് ഈ കലയിലൂടെ ചെയ്യുന്നത്. ജീവിതത്തിന്റെ പരാജയങ്ങളെയും വെല്ലുവിളികളെയും ഒക്കെ ആത്മവിശ്വാസത്തോടെ നേരിടാൻ നാം അത്യന്താപേക്ഷിതമായി പരിശീലിക്കേണ്ട ഒരു കലയാണ് കിൻസുകി.വിക്രമാദിത്യൻ എന്ന സിനിമയിൽ ദുൽഖർ സൽമാൻ അവതരിപ്പിക്കുന്ന ആദി എന്ന കഥാപാത്രം ഈ വസ്തുതയെ അടിവരയിട്ട് പറഞ്ഞുവയ്ക്കുന്നുണ്ട്. ‘ചില കാര്യങ്ങൾ അങ്ങനെയാണ്, ചെറിയ ലക്ഷ്യങ്ങളിൽ തട്ടി വീണാലും വലിയ ലക്ഷ്യങ്ങൾ നമ്മളെ കാത്തിരിപ്പുണ്ടാവും, വീണ്ടും ഓടുന്നവർക്ക് മാത്രം.’ ഈ വാക്കുകളെ അക്ഷരാർത്ഥത്തിൽ തെളിയിക്കുന്ന ഒരു യൂട്യൂബ് വീഡിയോ ഉണ്ട്. രണ്ടു കൈകളും കാലുകളും ഇല്ലാത്ത ഒരു മനുഷ്യൻ ചക്ര കാലുകളിൽ പായുന്നതും, തിരമാലകൾക്കുമേൽ സർഫ് ചെയ്യുന്നതും, സംഗീതോപകരണങ്ങൾ വായിക്കുന്നതും, ഗോൾഫ് കളിക്കുന്നതും, വളരെ ആത്മവിശ്വാസത്തോടെ കൂടി ജനക്കൂട്ടത്തോട് സംസാരിച്ചു ആലിംഗനങ്ങൾ ഏറ്റുവാങ്ങുന്നതുമായ ഒന്ന്. ഒരുപാട് ശാരീരിക പരിമിതികളുമായി ജനിച്ചിട്ടും ആഗ്രഹം കൊണ്ടും, കഠിനാധ്വാനം കൊണ്ടും അവയെല്ലാം തരണം ചെയ്ത് സ്വപ്‌നങ്ങളെ യാഥാർത്ഥ്യമാക്കി തീർത്ത നിക്ക് വോയിചിച് ആണ് ആ മനുഷ്യൻ. അദ്ദേഹം തന്റെ ആത്മകഥയായ ‘ഘശളല ംശവേീൗ േഹശാശെേ’ൽ ഇങ്ങനെ കുറിക്കുന്നുണ്ട്, ‘നാം ജീവിതത്തിൽ ആരായിരിക്കണം എന്ന് തീരുമാനിക്കുന്നത് ജീവിതത്തിൽ നാം നേരിടുന്ന വെല്ലുവിളികൾ ആണ്.’
ആയതിനാൽ ജീവിതത്തിലെ പരിമിതികളിലും പരാജയങ്ങളിലും മനസ്സ് ഉഴറാതെ, അവയിൽ നിന്നൊക്കെ പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ട്, നിരന്തരമായ പരിശ്രമവും ആത്മവിശ്വാസവും കൈമുതലാക്കി നമ്മുടെ സ്വപ്‌നങ്ങളെ നമുക്ക് യാഥാർത്ഥ്യമാക്കാം.
All our dreams come true, if you have the courage to pursue them.
-Walt Dinsey