ഇന്ത്യൻ ക്രിക്കറ്റർ വരുൺ ആരോൺ തന്റെ റിട്ടയർമെന്റ് പ്രഖ്യാപിച്ചത് അടുത്തയിടെയാണ്. ‘ബൗളിംങിൽ പഴയതുപോലെ ശോഭിക്കാൻ കഴിയില്ലെന്ന് എനിക്ക് തോന്നുന്നു. എന്റെ ശരീരത്തിന് ഇതുവരെ ഒരുപാട് പരുക്കുകൾ സംഭവിച്ചിട്ടുണ്ട്. ഈ നിലയിൽ മുന്നോട്ടുപോകാൻ കഴിയില്ല. അതുകൊണ്ടാണ് വിരമിക്കലിനെക്കുറിച്ച് ഞാൻ ചിന്തിക്കുന്നത്,’ വരുൺ വിശദീകരിച്ചത് ഇപ്രകാരമായിരുന്നു. 2008 ൽ ക്രിക്കറ്റ് കരിയർ ആരംഭിച്ച വരുണിന് 34 വയസ് മാത്രമേയുള്ളൂ.
അവനവന്റെ ശക്തിയും കരുത്തും സാധ്യതകളും മനസ്സിലാക്കുന്നതു പോലെ തന്നെ പ്രധാനപ്പെട്ടതാണ് അവനവന്റെ പരിമിതികളും കുറവുകളും മനസ്സിലാക്കുന്നത്. ഇതിനൊപ്പം നില്ക്കുന്ന മറ്റൊന്നാണ് പഴയതുപോലെ പെർഫോം ചെയ്യാൻ കഴിയുന്നില്ലെന്ന് മനസ്സിലാക്കി താൻ നിന്നിരുന്ന ഫീൽഡുകളിൽ നിന്ന് പുറത്തുപോകാൻ സ്വമേധയാ ഒരാൾ സന്നദ്ധനാകുന്നത്. വരുണിനെപോലെയുള്ളവരുടെ മഹത്വം തിരിച്ചറിയുന്നത് ഇവിടെയാണ്.
കാരണം അവരെപോലെയുള്ളവർ മറ്റുള്ളവർക്കുവേണ്ടി തന്റെ സ്ഥാനം ഒഴിഞ്ഞുകൊടുക്കുന്നവരാണ്. താൻ മാറിക്കൊടുത്താൽ തന്നെപ്പോലെയോ തന്നെക്കാളുമോ കഴിവുളളവർ പിന്നാലെവരുമെന്ന് അവർ മനസ്സിലാക്കുന്നു. മറ്റുള്ളവരെ വളർത്താൻ തയ്യാറാകുന്നവരാണ് സ്വയം സ്ഥാനത്യാഗങ്ങൾ ചെയ്യുന്നത്. തനിക്ക് ചെയ്യാനുള്ളത് ചെയ്തുകഴിഞ്ഞു, അതിന്റെ പൂർണ്ണതയിൽ തന്നെ. ഇനിയും ഇവിടെ കടിച്ചുതൂങ്ങി കിടക്കുന്നത് ശരിയല്ല ഇങ്ങനെയൊരു വിചാരമാണ് അവരെ ഇതിന് പ്രേരിപ്പിക്കുന്നത്.
പുതുതായി ഇനിയൊന്നും എഴുതാനില്ലെന്ന് മനസ്സിലാക്കി എഴുത്തു അവസാനിപ്പിച്ചവരുണ്ട്. സ്വരം പതറിത്തുടങ്ങുന്നുവെന്ന് തിരിച്ചറിഞ്ഞ് ഗാനരംഗം വിട്ടുപോയവരുണ്ട്. പഴയതുപോലെ അഭിനയം ശരിയാകുന്നില്ലെന്നും ശരീരം സന്നദ്ധമല്ലെന്നും മനസ്സിലാക്കി അഭിനയത്തോട് വിടപറഞ്ഞവരുണ്ട്.
എന്നാൽ ചിലർ ഇതിലൊന്നും പെടുന്നില്ല. ഒരിക്കൽ കിട്ടിയ പദവിയോ സ്ഥാനമോ എന്തുമായിരുന്നുകൊള്ളട്ടെ മരണം വരെ അതിൽ നിന്ന് മാറിനില്ക്കാൻ അവർ തയ്യാറാകുന്നില്ല. രാഷ്ട്രീയരംഗത്താണ് ഈ പ്രവണത കൂടുതൽ ശക്തമായിട്ടുള്ളത്. അതിന് കാരണം വ്യക്തിപ്രഭാവം കൊണ്ടോ കഴിവുകൊണ്ടോ അല്ല അവർ പ്രസ്തുത സ്ഥാനങ്ങളിലെത്തിയിരിക്കുന്നത് എന്നതാണ്. സ്വാധീനശക്തിയും സ്വജനപ്രീണനങ്ങളുമൊക്കെ മൂലം പ്രത്യേകപദവികൾ ലഭിക്കുമ്പോൾ അതിൽ നിന്ന് മാറിനിന്നാൽ തങ്ങൾ ജീവിതകാലം മുഴുവൻ അവഗണിക്കപ്പെടുകയോ വിസ്മരിക്കപ്പെടുകയോ ചെയ്യുമെന്ന അവർ ഭയക്കുന്നു. തങ്ങൾക്കുണ്ടാകാൻ പോകുന്ന നഷ്ടങ്ങളെയോർത്താണ് അവർ അതിന് വിമുഖതകാണിക്കുന്നത്. ബോധപൂർവ്വം മാറിനില്ക്കാൻ അസാമാന്യമായ കരുത്തുവേണം. സ്വരം നന്നായിരിക്കുമ്പോൾ തന്നെ പാട്ട് അവസാനിപ്പിക്കുകയും വേണം.